Pages

Thursday, August 26, 2010

മുഖാമുഖം

വൈകുന്ന രാത്രി വണ്ടി
വറ്റുന്ന കടല്‍
അവരുടെ കണ്ണിലെരിയുന്ന
ദുരയുടെ ആണവ ചവറ്.

ഇരുട്ടില്‍ മുളയ്ക്കുന്ന,
ആര്‍ത്തിയുടെ തേറ്റകള്‍
അല്‍പ നേരത്തേയ്ക്ക്,
എന്നെ വിട്ടകലുന്ന പ്രാണന്‍.

അറിയില്ല നിങ്ങള്‍ക്ക്.
നിങ്ങളുടെ ധാര്ഷ്യത്തിന്റെ-
തരിശില്‍ കുരുത്തതാണ്
എന്റെ ആത്മബലം.

ഞാന്‍ തിരിച്ചുപോവും,
എന്റെ വീട്ടിലേയ്ക്ക്
അവിടെ,

തൊട്ടാവാടി ഇട്ടു കാച്ചിയ -
എണ്ണ വെച്ച് അമ്മ ,
എന്റെ മുറിവുകള്‍ പൊതിയും
പണ്ട് പഴുതാര തീണ്ടിയപ്പോഴെന്ന പോലെ.

ഒരു ചീന്തു ഗസല്‍ മൂടിപ്പുതച്
ഞാനുറങ്ങും
ദുസ്വപ്നതിന്റെ കാളകൂടത്തില്‍ നിന്ന്,
ജീവനത്തിന്റെ ധന്വന്തരം കടഞ്ഞെടുക്കും.

നാളെ,
ഞരമ്പ്‌ മുറിച്ച് ആത്മഹത്യയ്ക്ക് തുനിയുന്ന
നിന്റെ പെങ്ങള്‍ക്ക് ,
ഞാനത് നാവിലിറ്റിച്ചു കൊടുക്കും.
എളിമയുടെ തിമിര്‍പ്പില്‍
കറുത്ത ചക്രവാളങ്ങള്‍ക്ക്
മീതെ സൂര്യനുദിയ്ക്കും.

2 comments:

  1. നന്നായിട്ടുണ്ട്...എവിടെയോ ഒരു ചെറിയ നീറ്റല്‍...

    ReplyDelete