Pages

Saturday, July 18, 2015

പ്രദക്ഷിണം*

വടക്കുന്നാഥന്നുചുറ്റും നടത്തങ്ങ-
ളാദി മധ്യങ്ങളന്തമില്ലാത്തവ

വിശപ്പുമാധിയുമാളും വിഷാദവും
വിളിപ്പാടകലത്ത് കാക്കുന്ന മരണവും

വെറുപ്പുകള്‍ കൊണ്ടുകനത്ത മൌനങ്ങ-
ളകന്നു പോവുന്ന കൂട്ടും പിതൃക്കളും

ഉള്ളില്‍ കടയുന്ന കാരമുള്ളും,
കാതിലെന്നുമിരമ്പും കരച്ചിലിന്‍ തോറ്റവും

കണ്‍പോള കൂട്ടുവാനരുതാത്ത പേടിയും
ചിത്തഭ്രമം വന്നു  തല്ലുന്ന പ്രാണനും

കള്ളിന്റെ വേവും,ചവര്‍പ്പും,പഴികളും
കൊല്ലുന്ന വാക്കിന്‍ കടുന്തുടിക്കൊട്ടലും

പാടേ ദ്രവിപ്പിച്ച കയ്ക്കുന്ന ബാന്ധവം
കാറ്റുപോലൊപ്പം  നടക്കുന്ന സൗഹൃദം

താഴുന്ന തേരിന്റെ ചക്രം തിരിയ്ക്കവേ
മൂര്‍ധാവിലാഴുന്ന പച്ചിരുംബാണികൾ 


മുറ്റത്തു കർക്കടം പെയ്തുതോരുമ്പൊഴും   
ഒട്ടുമാവത്തന്തി  ചേക്കേറിടുമ്പൊഴും     

ദേവനെ ചുറ്റും വഴികളിലോര്‍മകള്‍
പാതിദിശയിലും പാതിയെതിരിലും.
-------------------------------------------------------------------------------
ദേവന് പ്രദക്ഷിണം, പരേതാത്മാവിന് അപ്രദക്ഷിണം എന്ന് ശാസ്ത്രം.

Wednesday, March 14, 2012

ദേവാലയങ്ങളില്‍

വിഷാദം
അകത്തേയ്ക്ക് മാത്രം തുറക്കുന്ന ഒരു വാതിലാണ്.
അകപ്പെട്ടു പോയവര്‍ക്കെ അറിയൂ
അതൊരു ദേവാലയം കൂടിയാണെന്ന്.

എന്റേതായ എല്ലാം ഞാന്‍ നിനക്ക് തന്നിരിയ്ക്കുന്നു
യാ മൌലാ,
ഈ ജീര്‍ണിച്ച കുപ്പായം എന്നില്‍ നിന്ന് നീക്കുക എന്ന്
സ്വരമിടറാതെ പാടുമ്പോഴും
നിന്‍റെ കണ്ണുകളില്‍
പെയ്യാന്‍ അലയുന്ന ഒരു മേഖത്തെ എനിയ്ക്ക് കാണാം
ദൈവമേ,
ഞാന്‍ എന്തൊരു അസൂയാലുവായ മനുഷ്യനാണ് !

കറുത്ത വേനലുകള്‍

----------------------------
ഇരുണ്ട വെയിലത്ത്‌
ഒരു ബാലന്റെ ഹൃദയത്തിലേയ്ക്ക്
പോയിന്റ്‌ ബ്ലാങ്കില്‍
തുളച്ചു കയറിയ
അഞ്ചു വെടിയുണ്ടകള്‍.

അഞ്ചു വെടിയുണ്ടകള്‍

... അഞ്ചു വിരലുകള്‍
അഞ്ചു ഭൂതങ്ങള്‍.
അഞ്ചു ശാപങ്ങള്‍

ഇടി വെട്ടിപ്പോയ കരിമ്പനയ്ക്ക് മുന്നില്‍ നിന്ന്
എന്റെ ഗ്രാമദേവതയോട് പ്രാര്‍ഥിയ്ക്കുന്നു .
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ മേല്‍

ഒരു കാറ്റ് വീശാതെ
മഴ പെയ്യാതെ
ഭൂമി പിളരാതെ
അഗ്നിപര്‍വതം വെടിയ്ക്കാതെ
ആകാശമിടിയാതെ

കാത്തു കൊള്ളേണമേ എന്ന്.

പുനരധിവാസം

-----------------------------

നിങ്ങള്‍ പറയുന്നു
പുനരധിവസിപ്പിയ്ക്കം എന്ന്

എന്തിനെ?

കയ്യൊടിഞ്ഞ, കഴുത്ത് പോയ എന്റെ ദൈവങ്ങളെ ?
നിറവയറോടെ ചത്തുപോയ എന്റെ പശുക്കുട്ടിയെ ?
പാതി വിരിഞ്ഞ വാത്ത കുഞ്ഞുങ്ങളെ ?

ഒന്നും വേണ്ട
ചുവരില്‍ ഒട്ടിച്ചു വെച്ചിരുന്ന
നക്ഷത്രങ്ങളെ?

നുണ പറയാതിരിയ്ക്കൂ .
ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്
ചരിത്രം തെറ്റുകളുടെ സംഗ്രഹമാണെന്ന് .

ഇങ്ങനെ
നുണ പറയാതിരിയ്ക്കൂ